തട്ടിപ്പ് കേസ്; മഹാത്മാ ഗാന്ധിയുടെ പൗത്രിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ ഏഴ് വര്‍ഷം തടവ്

0
ന്യൂഡല്‍ഹി | മഹാത്മാ ഗാന്ധിയുടെ പൗത്രിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ. ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബി (56) നെയാണ് ദക്ഷിണാഫ്രിക്കയില്‍ ശിക്ഷിച്ചത്. 3.22 കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. 

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇളാ ഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്റെയും മകളാണ് ആശിഷ് ലത റാംഗോബിന്‍. 50,000 റാന്‍ഡ് കോടതിയില്‍ കെട്ടിവെച്ച് ലത റാംഗോബിന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.

എസ് ആര്‍ മഹാരാജ് എന്ന വ്യവസായിയാണ് ആശിഷ് ലതക്കെതിരെ പരാതി നല്‍കിയത്. ഇല്ലാത്ത ചരക്കിന്റെ പേരില്‍ ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി തന്നില്‍ നിന്ന് പണം തട്ടിയെന്നാണ് മഹാരാജിന്റെ പരാതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ചരക്കുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇവര്‍ വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സ് എന്ന എന്‍ ജി ഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഇവര്‍ പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ ആക്ടിവിസ്റ്റ് എന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്.

Post a Comment

0Comments
Post a Comment (0)